Wednesday 31 October 2012

പൊന്നരികുളം വനദുര്‍ഗാക്ഷേത്രം വെള്ളൂര്‍

വെള്ളം ജടാന്തേ ബിഭ്രാണം 
"വെള്ളിമാമല വിഗ്രഹം. 
വെള്ളൂരമര്‍ന്ന  ഗൌരീശം 
ഉള്ളിലമ്പൊടു     ചിന്തയേ !"

വെള്ളൂരമര്‍ന്ന  ഗൌരീശം - കോട്ടയം വെള്ളൂരില്‍ ഒരു പുരാതനമായ ശിവക്ഷേത്രമുണ്ട്. ചെറുതൃക്കോവില്‍. മലയാളത്തിലെ സംസ്കൃത പഠിതാക്കള്‍ ആദ്യം പഠിക്കുന്ന വന്ദനശ്ലോകം ആണിത്. ബാലപ്രബോധനത്തില്‍. കര്‍ത്താവ്‌ കര്‍മം വിഭക്തി തുടങ്ങിയ വ്യാകരണ നിയമങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന മണിപ്രവാള സാഹിത്യം ആണ് ബാലപ്രബോധനം.  

"കര്തൃ കര്‍മ ക്രിയാ ഭേദം 
വിഭക്ത്യർത്ഥാന്തരങ്ങളും 
ഭാഷയായിട്ടു ചൊല്ലുന്നേന്‍ 
ബാലന്മാരറിവാനഹം  !"

അതിലെ  ഒടുവിലത്തെ ശ്ലോകം തീരുന്നത് ഇങ്ങനെ. "നവാരണ്യമഹീദേവകൃതിരേഷാ വിരാജതെ." നവാരണ്യമഹീദേവന്‍ എന്ന് signature ചെയ്തിരിക്കുന്നത് പുതുശ്ശേരി നമ്പൂതിരിയുടേത് ആണ്. പുതുശ്ശേരി ഇല്ലം പ്രസ്തുതക്ഷേത്രത്തിനു സമീപത്തുണ്ട്. ഇല്ലം വക ശിവക്ഷേത്രത്തില്‍ ഇപ്പോള്‍ പുനരുദ്ധാരണ ക്രിയകള്‍ നടക്കുന്നു. അവരുടെ തന്നെ ഊരാന്മയില്‍ സമീപത്തുള്ള മറ്റൊരു ക്ഷേത്രം ആണ് പൊന്നരികുളം വനദുര്‍ഗാക്ഷേത്രം.  നാട്ടുകാരുടെ സമിതിയാണ് നടത്തിപ്പ്.

ക്ഷേത്രഐതീഹ്യം അടങ്ങുന്ന പുസ്തകം തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്നത് കൊണ്ട് മാറിമാറി വരുന്ന ശാന്തിക്കാര്‍ക്ക് ആയതു അറിയാന്‍ ഒരു എളുപ്പ വഴി ആകും. ദേവിയുടെ സരസ്വതീഭാവത്തെ പറ്റി അതിലും പറയുന്നുണ്ട്.  ദേഹശക്തിയെ അപേക്ഷിച്ച് ബുദ്ധിശക്തി അഥവാ മേധാശക്തി കൂടിയ അവസ്ഥ ആണല്ലോ സരസ്വതീ ഭാവം. അങ്ങനെ സാത്വികമായ ഒരു നവോന്മേഷം പൂജയ്ക്കായി ചെന്നപ്പോള്‍ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എഴുതി പത്തു കൊല്ലം ആയിട്ടും വെളിച്ചം കാണിക്കാന്‍ കഴിയാതെ പോയ "ദേവീമാഹാത്മ്യം" വിവര്‍ത്തനം ദേവിക്ക് സമര്‍പ്പണം ആയി സപ്താഹ യജ്ഞ രൂപത്തില്‍ അവതരിപ്പിക്കണം എന്ന എളിയ അഭിപ്രായം എനിക്ക് തോന്നി. എന്നാല്‍ അങ്ങനെ ഒരു കീഴ്പതിവ് ഇല്ലാത്തതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് മാല കെട്ടുന്ന വാരസ്യാരോ  മറ്റോ സംശയമായി ചോദിച്ചു. അപ്പോള്‍ എനിക്കും സംശയം ആയി. മുതിര്‍ന്നവരുടെ അഭിപ്രായം തേടി. അവിടെ അടുത്ത് കൈതമറ്റം ഇല്ലത്ത് കുഞ്ഞുണ്ണി അഫന്‍ (KSS Namboothiri) അറിവുള്ള ആളാണ്‌.  ദേവിയുടെ ഉപാസകനും ആണ്. അത് അപകടം ആവും എന്നായിരുന്നു അദ്ദേഹം കാര്യകാരണ സഹിതം സൂചന നല്‍കിയത്. 

കുഞ്ഞുണ്ണി അഫന്‍ എന്നെ കിട്ടിയാല്‍ ഒരുപാട് സംസാരിക്കും. വടക്കേ ഇന്ത്യയിലും മറ്റും ദേവീ പൂജക്ക്‌ നല്‍കുന്ന പ്രാധാന്യം കേരളത്തില്‍ നല്‍കുന്നില്ല. എന്നാണു അദ്ദേഹം പറഞ്ഞത്. ദേവീപൂജയില്‍ നരബലി വരെ നല്‍കുന്ന ദേശങ്ങള്‍ ഇപ്പോഴും ഉണ്ട്.  കേരളത്തില്‍ അതൊക്കെ കദളിപ്പത്തേലും ഞാലിപ്പൂവന്‍ പഴത്തേലും ഒതുക്കുന്ന തന്ത്രിമാരുടെ സംപ്രദായത്തോട് അദ്ദേഹത്തിന് യോജിപ്പില്ല...   

അദ്ദേഹത്തിന്റെ സൂചന എതിരായപ്പോള്‍ ഞാന്‍ ചോദിച്ചു.  "ദേവീ മാഹാത്മ്യ യജ്ഞം നടത്തിയാല്‍" അതുകൊണ്ട് ക്ഷേത്രത്തിനു എന്തെങ്കിലും ദോഷം ഉണ്ടാകുമോ?" സംശയലേശമെന്യേ അദ്ദേഹം ഉടനെ മറുപടി പറഞ്ഞു: "ക്ഷേത്രത്തിനു ദോഷമില്ല. നിനക്ക് ദോഷം ഉണ്ടാകാതെ നോക്കണം"... 

അതിന്റെ പൊരുള്‍ അന്നേരം എനിക്ക് മനസ്സിലായില്ല. പക്ഷെ പിന്നീട് മനസ്സിലായി. "ഇല്ലത്ത് നിന്നും ഇറങ്ങി അമ്മാത്ത്  എത്താതെ പെരുവഴിയില്‍ കറങ്ങേണ്ടി വരും" എന്നാണു അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരിയായി താനും. ശാന്തിക്കാരന്‍ എന്ന നില കൈവിട്ടു പോവുകയും ചെയ്തു . യജ്ഞാചാര്യന്‍ എന്ന നില കിട്ടിയതുമില്ല. ഇന്റര്‍നെറ്റ് ആകുന്ന  പെരുവഴിയില്‍ ഗതിപിടിക്കാതെ ഇങ്ങനെ അലയുന്നു. :)

കുഞ്ഞുണ്ണി അഫനെ കണ്ടശേഷം ഞാന്‍ തീരുമാനം മാറ്റി. എങ്കിലും ക്ഷേത്രത്തില്‍ ഭക്തജനങ്ങളില്‍ പലരും താല്പര്യം പ്രകടിപ്പിക്കുകയാല്‍ തന്ത്രിയോട് ചോദിക്കാന്‍ തീരുമാനിച്ചു. തന്ത്രി പെരിഞ്ഞെരി മന വാസുദേവന്‍‌ നമ്പൂതിരിപ്പാട്‌ അനുകൂലമായ അഭിപ്രായം പറഞ്ഞതോടെ നടത്താം എന്നായി തീരുമാനം. വ്യക്തിക്ക്  ദോഷം വന്നാലും സമൂഹത്തിനു ഗുണം ഉണ്ടാവുമെങ്കില്‍ ആവട്ടെ എന്ന് കരുതി. അത് അതുപോലെ ആയി ഭവിക്കുകയും ചെയ്തു. 


യജ്ഞം വിചാരിച്ചതിലും ഗംഭീരമായി.  ക്ഷേത്രത്തില്‍ പിന്നീട് ഒരുപാട് പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടന്നു. അടുത്തുള്ള ചെറുതൃക്കോവില്‍ ക്ഷേത്രത്തിലും സദ്യാലയം തുടങ്ങിയ ബൃഹല്‍ സംരംഭങ്ങള്‍ നടന്നു.ഉണ്ടായിരുന്ന പണി പോയി എന്നതൊഴിച്ചാല്‍ എനിക്കും ദോഷം ഒന്നുമില്ല! അതും സ്വന്തം താല്പര്യപ്രകാരം  വിട്ടു കളഞ്ഞതാണ്.    ഇന്റര്‍നെറ്റില്‍ മറ്റൊന്ന് തരപ്പെട്ടല്ലോ. മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്ന ക്ഷേത്രരൂപത്തെ ശില്പമാക്കി നേരില്‍ ദര്‍ശിക്കാന്‍ സാധിച്ചതാണ് എന്റെ ലാഭം. (Temple of Letters) 

ഈ വൃത്താന്തം ശാന്തിവിചാരം വഴി പല തവണ ബ്ലോഗ്‌ ചെയ്തിരുന്നു.  ഇപ്പോള്‍ അതിനു ഒരു ക്ഷേത്രരൂപത്തിനും ഏറെക്കുറെ വ്യക്തമായ ധാരണ ആയിരിക്കുന്നു. ഇതാണ് ഞാന്‍ പറഞ്ഞു വന്നതില്‍ (ശാന്തിവിചാരം ബ്ലോഗിലൂടെ) അഞ്ചാമത്തെ അത്ഭുതം. 

ഇപ്പോള്‍ അതെ ക്ഷേത്രത്തില്‍ രണ്ടു കൊല്ലം മുന്‍പ് നഷ്ടപ്പെട്ട ശാന്തി അവസരം വീണ്ടും കൈവരുകയും ചെയ്തിരിക്കുന്നു. ആചാര്യപദവി ആഗ്രഹിക്കുന്നില്ല.  ശിഷ്യന്റെ പണി പൂര്‍ത്തിയാക്കാതെ നല്ല ഗുരു ആവാന്‍ ആവില്ല. മുന്‍പ് എഴുതിയ ഗുരുദക്ഷിണ എന്ന കവിതയിലെ വരി ഓര്‍മ വരുന്നു. 



"പൂര്‍ത്തീകരിച്ചു പഠനം വിജയം വരിപ്പാന്‍ 

ആര്‍ക്കുണ്ട് നേര,മിവിടെപ്പണിയുണ്ടു വേറെ !"


No comments:

Post a Comment